പതിവില്ലാതെ 7 മണിക്കാണ് ഇന്ന് എന്നെ ഉണർത്താനുള്ള കോളിങ്ങ്ബെൽ ചലിച്ചത്, സാധാരണ ദിവസങ്ങളിൽ 5നും 6നും ഇടയിൽ അതുപ്രവർത്തനക്ഷമതയുടെ മാറ്റൊരച്ചു നോക്കാറുണ്ടെങ്കിലും (ഞാൻ എഴുനേല്ക്കാറില്ല എന്നത് മറ്റൊരു വസ്തുത) ഞായറാഴ്ച്ചക്കളിൽ അതൊരു നിശബ്ധ വസ്തുവാണ്. അസാധരണമായ ഈ ചലനത്തിൽ ഞെട്ടിയാണ് ഞാൻ റൂമിന്റെ വാതിൽ തുറന്നത്, പള്ളിയിൽ പോകാനുള്ള മുന്നറിയിപ്പ് ആയിരുന്നു അത്. ശരിയായ ബോധം തലച്ചോറിലേക്ക് പ്രവേശിച്ചിരിക്കാൻ സാധ്യതയില്ല എന്നതായിരിക്കാം ഞാൻ ആദ്യം ചോദിച്ചത് “പള്ളിയിലേക്കോ?” എന്നാണ്. അതെ എന്ന മറുപടിയും ലഭിച്ചു. ഭാഗ്യം അപ്പൻ യാത്രക്കുള്ള ഒരുക്കത്തിലാണ് എന്നത് എന്നെ വലിയൊരു കളിയാക്കലിന്റെ വക്കിൽനിന്നും രക്ഷിച്ചു.അവസാനത്തെ കുർബ്ബാനയ്ക്ക് പോകാം എന്നതായി എന്റെ വാദം.എന്റെ കണ്ണുകളിലെ തീക്ഷണമായ ഉറക്കച്ചടവും എന്റെ നിർബദ്ധവും കൂടെ ആയപ്പോൾ വീട്ടുക്കാർ സമ്മതിച്ചു. അവർ പോവുകയാണെന്നും കതക് അടച്ച് കുറച്ചുക്കൂടെ കിടന്ന് വേഗം പഠിക്കാൻ ഇരിക്കണം എന്നൊരു നിർദ്ദേശവും തന്ന് അവർ 7.15-ന് മുമ്പ് പള്ളിയിലെത്താൻ പുറപ്പെട്ടു.
ഞാൻ കുറച്ചു നേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു, പിന്നെ ആലോചിച്ചു ഏതായാലും കിടന്നത് 3-നാണ്, 8-മണിക്കൂർ ഉറങ്ങുന്നത് നല്ലതെന്ന് എവിടെയോ വായിച്ചതോർത്ത് ഞാൻ സോഫായിൽ കിടന്ന് നിദ്രാദേവിയെ സേവിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് കാർ ഹോൺ കേട്ട് ചാടിയെണീറ്റത് സമയം8.50 ഞാൻ ധ്യതിയിൽ വാതിൽ തുറന്ന് മുകളിലേക്ക് ഓടി, വീട്ടുക്കാർ വീടിനുള്ളിലേക്ക് എത്തുന്നതിന് മുമ്പ് മുറിയിൽ കയറണം എന്ന എന്റെ ലക്ഷ്യം അങ്ങനെ പൂർത്തിയായി. ഉണർന്നാൽ ബുദ്ധി ചാർജ്ജ് ആകുന്നതിനു വേണ്ടി അരമണിക്കൂർ രാവിലെ മാറ്റിവെയ്ക്കണം എന്നത് രാത്രി ഏറെ വൈകി കിടക്കുന്ന ദിനങ്ങളിൽ എന്റെ പതിവു രീതിയാണ്.സമയം 9.20, “ഇന്ന് 9.30നാണ് അവസാന കുർബ്ബാന” എന്ന അപ്പന്റെ വാക്കുകൾ എന്നെ സെൽഫോണിലെ “Charging complete, please unplug your charger” എന്ന സന്ദേശമാണ് ഓർമ്മിപ്പിച്ചത്, ചാടി പിടഞ്ഞു ഞാൻ റെഡിയായി താഴെപോയി.
ഒരു C A വിദ്യാർത്ഥി പുലർക്കാലെ ഏണീക്കുന്നതിനെ കുറിച്ചും, തപസായി പഠനത്തിൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അപ്പൻ വിധഗ്ദമായ ഒരു സംഭാഷണത്തിലാണ്. അമ്മയോടാണെന്ന വ്യാജേന എന്നെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. യേശുദാസിന്റെ ഭജന റേഡിയോയിൽ കേൾക്കുന്ന ഒരു പ്രതീതി, ഒന്നും മനസിലാകാതെയല്ല ശ്രദ്ധിക്കാൻ തോനുന്നില്ല എന്നതാണ് സത്യം.അകമ്പടിയായി ബാലഭാസ്ക്കറിന്റെ വയലിൻ വായന എന്നപ്പോലെ അമ്മ നീട്ടി നീട്ടി ഏറ്റു പിടിക്കുന്നുണ്ട് അപ്പനോടൊപ്പം എന്നെ ഉപദേശിക്കുന്നതിൽ, രാവിലെ തന്നെ വെറും സംഗീതമയമായ അന്തരീക്ഷം. ഞാനും അലോചിച്ചു ഇന്ന് ദിനം 20, മാർച്ച് തികച്ചും 41 ദിവസങ്ങൾ പരീക്ഷയ്ക്ക് അവശേഷിക്കുന്നുണ്ട്.ഞാൻ കുറച്ച് മടിയനാണ്, പോരാത്തതിന് ഉഴപ്പൽ കൂടുന്നുമുണ്ട്.പെട്ടന്ന് ഞാൻ വാച്ചിലേക്ക് നോക്കി സമയം 9.30, ഫോൺ കൈയിൽ വെക്കാൻ എടുത്തപ്പോൾ അതാ ഒരു സന്ദേശം വന്നിരിക്കുന്നു, വായിക്കാൻ തുടങ്ങിയതും പ്രൊഫഷണലുകൾ സമയനിഷ്ടപാലിക്കേണ്ടതിന്റെ ആവശ്യകതയെ സംബധിച്ച അടുത്ത പ്രബന്‌ധം അവതരിപ്പിക്കാൻ വീട്ടുക്കാർ തുനിയുന്നു എന്ന വസ്തുത ഞാൻ മനസിലാക്കി, രണ്ടും കല്പ്പിച്ച് ബൈക്കും കൊണ്ട് യാത്ര തിരിച്ചു. 3-ദിവസത്തിന് ശേഷമാണ് വീടിന് പുറത്തേക്ക് ഇറങ്ങുന്നത്.
സാധാരണ ഗതിയിൽ തന്നെ ഞാൻ എപ്പോൾ നേരം വൈകാറുണ്ടോ അന്ന് എല്ലാ ദിവസങ്ങളിലേതിലും എന്നെ വൈകിക്കാൻ മറ്റു കാരണങ്ങളും ഉണ്ടാകും. ഇതാ ഇന്ന് വടക്കാഞ്ചേരിക്കാരുടെ സ്വന്തം അഭിമാനപാത്രമായ റെയിൽവേ ഗേയ്റ്റ് അടച്ചിരിക്കുന്നു.സൂര്യൻ ഏറെ ഉദിച്ചു നില്ക്കുന്നതിനാലും, 3 ദിവസം മുൻപത്തെ മുടിയെടുക്കൽ കർമ്മം അല്പ്പം കൂടിയതിനാലും തലയിലേക്ക് ചൂട് പ്രവഹിക്കുന്നുണ്ട്. 2 ട്രെയിൻ പോയതിന് ശേഷം ഗേയ്റ്റ് തുറന്നു, ഞാൻ പള്ളിയിൽ എത്തി സമയം 9.45, പ്രസംഗം തുടങ്ങാൻ പോകുന്നു.
നേരം വൈകിയതുകൊണ്ടും, പള്ളിയിലച്ചന്റെ വൈകിവന്നതിനുള്ള പരിഹാസത്തിൽ പെട്ടുപോകരുത് എന്നുള്ളതിനാലും ഞങ്ങൾ ‘മോണ്ടകം’ എന്നു വിളിക്കുന്ന പള്ളിയുടെ extension ആയ വിശാലമായ ഭാഗത്തായിരുന്നു ഞാൻ നിന്നത് മറ്റൊന്നും ശ്രദ്ധിക്കാതെ ഞാൻ പ്രസംഗം കേട്ടു. “അദ്ധവാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ” എന്ന ചിന്താതന്തുവിൽ വളരെ സ്പുടമായും കേൾക്കാൻ ഇമ്പമുള്ളതുമായ പ്രസംഗം വികാരി ഫാ. ദേവസി പന്തല്ലൂക്കാരൻ പൊടി പൊടിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ വീട്ടുകാരുടെ ഉപദേശവും വികാരിയുടെ പ്രസംഗവും എന്നെ വല്ലാതെ ചിന്തിപ്പിക്കാൻ തുടങ്ങി. എന്റെ മനസ്സ് വല്ലാതെ അസ്വസ്തമാകാനും.
വളരെപ്പെട്ടെന്നാണ് ഞാൻ ആലോചിച്ചത് ഞാൻ ഇരിക്കുന്ന സ്ഥലത്താണ് കുസ്യതി കാണിക്കുന്ന കുട്ടികൾ കൂടുതൽ ഉണ്ടാകാറ്. ഇത്തരം കുട്ടികളും, അവരുടെ മാതാപിതാക്കളും പിന്നെ മറ്റുകുറച്ചുപേരുമാണ് ഇവിടെ സാധാരണ ഉണ്ടാകാറ്. ഞാൻ ചുറ്റും തിരഞ്ഞുനോക്കി, ദാ അവിടെ നില്കുന്നു എനിക്ക് പുറകിലായി ഒരു വിക്യതി പയ്യൻ, ഒരു 2 വയസിനോടടുത്ത പ്രായം. അവന്റെ മാതാപിതാക്കൾ അവനെ തടുത്ത്നിർത്തിയിരിക്കുകയാണ്,കൂട്ടിലിട്ടിരിക്കുന്ന സിംഹംപോലെ അവൻ എല്ലാവരെയും തുറിച്ച് നോക്കുന്നുണ്ട്. മോനുട്ടൻ എന്ന് വിളിക്കാനാണ് തോന്നിയത്.കുറച്ച്കഴിഞ്ഞ് ഒരു ചേച്ചി ഒരു കൊച്ചുകുട്ടിയെയും കൈയിൽവച്ച് മുൻപിലെ വരിയിൽ നിന്നും ഞാൻ ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. അവന് ഒരു 8 മാസം പ്രായം കാണും കാൽതറയിൽ ഉറപ്പിച്ചു നിർത്താൻ തുടങ്ങിയിട്ടില്ല.അപ്പൂസ് എന്ന് നമുക്കവനെ വിളിക്കാം. അവൻ അമ്മയുടെ തോളിൽ തലക്കൊണ്ട് താളം പിടിക്കുന്നുണ്ട്, ചുണ്ട് അനക്കി വലിയ ശബ്ദ്ധം ഉണ്ടാക്കിയും കളിച്ചു കൊണ്ടിരിക്കുകയാണ് .
കുറച്ച് കഴിഞ്ഞ് ഒരു ചേട്ടനും കുട്ടിയും പള്ളിയിൽ വന്നു സമയം 9.55, അവൻ അപ്പന്റെ ബൈക്കിന്റെ താക്കോൽ കൈയിലിട്ട്തിരിച്ച് കളിച്ചുകൊണ്ടാണ് വരവ്, ഒരു ഒന്നര വയസ്സ് പ്രായം കാണും. ഓടിവന്ന് നല്ലകുട്ടിയായി അപ്പന്റെ അടുത്ത് വന്നിരുന്നു. കുറെകഴിഞ്ഞ് അവൻ സ്വന്തം സ്വഭാവം പുറത്തെടുത്തു, ഓരോർത്തരുടെ അടുത്ത്പോയി അവരെ ശല്യം ചെയ്യുക, അടഞ്ഞു കിടക്കുന്ന ഷട്ടറിൽ തട്ടി ശബ്ദ്ധം ഉണ്ടാക്കുക, അത് തുറക്കാൻ ശ്രമിക്കുക ഇതെല്ലാം ആയിരുന്നു പ്രാധാനവിനോദങ്ങൾ. ഇതെല്ലാം ശ്രദ്ധിച്ചിട്ടും പ്രതികരണമില്ലാതെ അവന്റെ അപ്പൻ കുർബ്ബാന കൂടുന്നു, കുറച്ചു കഴിഞ്ഞ് പെരുനാൾ പ്രദിക്ഷണത്തിന് ഉപയോഗിക്കുന്ന ഭാരമുള്ള തടികഷ്ണങ്ങൾ ഏറ്റവും പുറകിലായി അടുക്കിവച്ചിട്ടുണ്ട് അത് വലിച്ചിടാനായി അവന്റെ ശ്രമം. അപ്പോൾ അപ്പൻ അവനെ തൂക്കിയെടുത്ത് പൊന്തിച്ച് കൈകളിൽ ഇരുത്തി. അവൻ കൈയിലുണ്ടായിരുന്ന താക്കോൽ വലിച്ചെറിഞ്ഞു അത് എടുക്കാനെന്ന ഭാവത്തിൽ ഊർന്ന് ഇറങ്ങി കുറച്ചു നേരം നല്ലക്കുട്ടിയായി നില്ക്കും പിന്നെയും അവൻ മരം വീഴ്ത്താൻ നോക്കും, അപ്പോൾ പിന്നെയും അപ്പൻ അവനെ എടുക്കും, ഇത് 3-പ്രാവശ്യം ആവർത്തിച്ചു. ഇതെല്ലാം കണ്ട് നമ്മുടെ മോനുട്ടൻ പുറകിൽ ഉണ്ടായിരുന്നു, അവന് ദേഷ്യം സഹിക്കാനായില്ല അവൻ ആ കുട്ടിയുടെ അടുത്ത് ചെന്ന് അവന്റെ കൈയിലെ താക്കോൽ പിടിച്ചു വാങ്ങി ആ ചേട്ടന് കൊടുത്തു, എന്നിട്ട് അവനെ കോളറിൽപിടിച്ച് സ്നേഹത്തോടെ ഉപദേശിക്കാൻ തുടങ്ങി, നമുക്ക് ഒന്നും മനസിലാകില്ല കാരണം 2നും പ്രായം 2-വയസ്സ് കഴിഞ്ഞു കാണില്ല. മരം ചൂണ്ടി കാണിക്കുന്നതും, അത് വീണാൽ അവന്റെ കാലിലെ മുറിഞ്ഞ പാടുകൾ പോലെ ഉണ്ടാകും എന്ന് കാണിക്കുന്നതും കണ്ടാൽ ആരും ചിരിച്ചു പോകും, ഞാൻ നോക്കുമ്പോൾ ഞാൻ മാത്രമല്ല എല്ലാവരും ഇത് നോക്കികൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മോനുട്ടനെ അവന്റെ അപ്പൻ കൊണ്ടുപോയി, അത്രയും നേരം കളിച്ചുകൊണ്ടിരുന്ന മറ്റേക്കുട്ടി ശാന്തമായി ഉറങ്ങാനും തുടങ്ങി.
ഈ കാഴ്ച്ചകഴിഞ്ഞപ്പോൾ ഞാൻ അപ്പൂസിനെ ശ്രദ്ധിക്കാൻ തുടങ്ങി, ഞാൻ സ്വതസിദ്ധമായ ശൈലിയിൽ ഓരോ ഗോഷ്ടിക്കാട്ടി അവനെ ചിരിപ്പിക്കാൻ തുടങ്ങി. അവന്റെ അമ്മ ശ്രദ്ധിക്കുമ്പോൾ വളരെ ഗൗരവത്തിൽ ഇരിക്കാനും ഞാൻ മറന്നില്ല. കുർബ്ബാന സ്വീകരണം ( അപ്പം വിതരണം) കഴിഞ്ഞപ്പോൾ അപ്പൂസ് ഉറങ്ങി കഴിഞ്ഞിരിക്കുന്നു. അവന്റെ അമ്മയുടെ കാലുകളിൽ കിടന്നുള്ള ആട്ടവും, പള്ളിയിലെ പാട്ടുകളും കേട്ടുകൊണ്ടാകും അവൻ ഉറങ്ങിപോയത്. അതിന് ശേഷമാണ് മുൻപിലെ വരിയിലെ അത്രനേരം ഉറങ്ങിക്കൊണ്ടിരുന്ന ഒരു സുന്ദരി ഉണർന്നത്, 1 വയസ്സിനോടടുത്ത് പ്രായം, പല്ലുകൾ മുഴുവനായി വരുന്നെ ഉള്ളൂ. എല്ലാവരെയും മോണക്കാട്ടി ചിരിക്കാൻ തുടങ്ങി, അങ്ങനെ കുർബ്ബാന പരിസമാപ്തിയിലും എത്തി.
വളരെ വേഗം തന്നെ ഞാൻ തിരിച്ചെത്തി, ഭക്ഷണത്തിന് ശേഷം ഞാൻ ചിന്തിച്ചു തുടങ്ങി, ഞാൻ ഇന്നു കണ്ട കുട്ടികൾ എത്ര നിഷ്കളങ്കമായാണ് ജീവിക്കുന്നത്. അപ്പോൾ അവർക്ക് ജീവിതം അസ്വദിക്കാനും ആവുന്നുണ്ട്. നിഷ്കളങ്കമായി ജീവിതം മുന്നോട്ട് നയിക്കുവാൻ ഞാനും തിരുമാനിച്ചു. ഇത്രയും ഉപദേശിച്ച മാതാപിതാക്കളുടെ വാക്കുകൾ ശരിയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പഠിക്കാൻ തിരുമാനിച്ചു, പുസ്തകം കൈയിലെടുത്തു. വീട്ടുക്കാർ എവിടെയോ പുറത്ത് പോയിരിക്കുകയാണ്, അപ്പോളാണ് ഞാൻ ഓർത്തത് “ W.I VS IND - One Day Match” ഉടനെ പുസ്തകം അടച്ചുവച്ച് ഞാൻ വളരെ നിഷ്കളങ്കമായി തന്നെ മുഴുവൻ കളിയും കണ്ടുതീർത്തു.
സാരാംശം : - “ എന്നെ തല്ലണ്ടാ അമ്മാവാ, ഞാൻ നന്നാവില്ല”