അതാ മഴയങ്ങനെ പെയ്തു തിമിർക്കുകയാണ്, എന്തോ ആസ്വദിച്ചു നീങ്ങിടുന്ന ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ.ഒന്നും പറയാന്നും കേൾക്കാനും ആഗ്രഹമില്ലാതെ വെറുതെ എന്തിനെയൊക്കെയോ ശ്രദ്ധിച്ചും, കളിച്ചും നടന്നു നീങ്ങുന്ന ഒരു ബാല്യത്തിന്റെ അപക്വത ഞാൻ മഴയിലും കാണുന്നു. എന്തൊ കൊതിച്ചു നേടിയ മാനത്തിന്റെ സന്തോഷം അശ്രുകണക്കെ ഭൂമിയിലിതാ കോരിച്ചൊരിഞ്ഞിടുകയാണ്.
എത്ര മനോഹരമാണീ കാഴ്ച്ച, സമയം ഏതാണ്ട് 8 നോട് അടുത്തിരിക്കുന്നു വെറുമൊരു വേനൽ മഴ കണക്കെയല്ല പെയ്തു തീർക്കുന്നത് തുലാവർഷത്തിലെ കാഹളനാദത്തിന്റെ അകമ്പടിയൊടെ രൗദ്ര ഭാവത്തിലാണ് വരവ്. ഇടിവെട്ട് ഭയന്ന് വിറച്ചു നിൽക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം മനസിന്റെ കോണിലെവിടെയോ മിന്നി മറഞ്ഞു.
എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ട് മഴ . . . . . . . . .എന്നോടാണൊ എന്നറിയാൻ ഞാൻ പിന്നെയും കാതോർത്തു, അല്ല എന്നോട് മാത്രമായല്ല അതു തീർച്ചയാണ്.നാം എല്ലാവരോടും പറയാന്നുണ്ട്, പക്ഷെ രസകരമായ സംഗതിയെന്തെന്നാൽ ഓരോർത്തരോടും ഓരോ കാര്യങ്ങളാണ് മഴക്ക് പറയാന്നുള്ളത്, അത് സർവ്വവിധ ഭംഗിയോടും പറഞ്ഞു തീർക്കുവാൻ മഴക്കാവുന്നുണ്ട്.
ഞാനും വഴിമാറി പോയി കൊണ്ടിരിക്കുന്നു ചിന്തയുടെ ലോകത്തേക്ക് മഴയെന്നോടു പറഞ്ഞ രഹസ്യത്തിനൊപ്പം. കുറെ മുന്നോട്ട് പോകാനുണ്ട് എങ്കിലും ഞാനൊന്ന് തിരിഞ്ഞു നടക്കുന്നു എന്റെ ഭൂതക്കാല സ്മരണയിലേക്ക്.ഒരു പക്ഷെ ആർക്കും ഗ്രഹിക്കാനാകാത്ത അപൂർണ ചിത്രങ്ങളോടു കൂടിയ ബാല്യത്തിന്റെ കരസ്പർശങ്ങളുടെ ലോകത്തേക്ക്.
എന്തോ ഒരു അപൂർണത ജീവിതത്തിലെവിടെയും. പൂർത്തിയാക്കാൻ കഴിയാത്ത ഒരു പിടി സ്വപ്നങ്ങളായിരുന്നു ബാല്യം ഒട്ടും മോശമല്ലാത്ത കൗമാരവും. ഞാൻ എന്തൊക്കെയോ ആയിരുന്നു അന്ന് എന്നാൽ സ്ഥിതി ഇന്നതിലേതും മോശം തന്നെ. ആഗ്രഹങ്ങളുടെ ലോകത്ത് അതിരുകൾ സ്ഥാപിക്കാതിരുന്ന ദൈവത്തിന് നന്ദി.
എനിക്കും ആഗ്രഹങ്ങൾക്ക് വിലങ്ങു തടികൾ ഇല്ലായിരുന്നു, വേണ്ടുവോളം നിറഞ്ഞു നിന്നിരുന്നു മനസിൽ. അവ പൂർത്തിയായില്ല എന്നതിന് ദൈവത്തെ മാത്രം പഴിപറയാൻ ഞാൻ ആളല്ല കാരണം ശ്രമങ്ങൾ നടത്തികൊണ്ടിരുന്നത് ക്ഷണികമായ് ജീവിതയാഥാർത്യങ്ങൾക്ക് വേണ്ടിയാണെന്നതായിരുന്നു വസ്തുത, പിന്നെ നമുക്കെങ്ങനെ നാളെയുടെ സ്വപ്നങ്ങൾ നേടിയെടുക്കാനാകും. വ്യർത്ഥമായ ജീവിത സ്വപ്നങ്ങളിൽ കഴമ്പിലെന്ന സത്യം വെളിപ്പെടുത്തി തന്നത് കൗമാരത്തിന്റെ ചിന്തകളായിരുന്നു.
ഒരു പക്ഷെ സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച ചിന്തകൾക്ക് ശക്തിക്ഷയം വന്നിരിക്കാം; പിന്നീട് ഇന്നു വരെ ഞാൻ നാളെയുടെ വസ്തുതകളെ മനസിലാക്കാനാണ് ശ്രമിക്കാറ്, മറിച്ച് സ്വപ്നം കാണാനല്ല. ഞാൻ പറിഞ്ഞില്ലെ വ്യർത്ഥമായ സ്വപ്നങ്ങളുടെ സ്ഥാനം തുരുമ്പെടുത്ത ഇരുമ്പിനോടൊപ്പമാണ്. എത്ര വ്യത്തിയായാക്കാനും നമുക്ക് ശ്രമിക്കാം എങ്കിലും ഉപയോഗ ശൂന്യമായി കിടക്കുന്ന ഇരുമ്പിന് മുകളിൽ പ്രക്യതിയുടെ പ്രവർത്തനമാണ് തുരുമ്പ് അത് എപ്പോഴും തുടര്ർന്നുകൊണ്ടെയിരിക്കും.അതുപോലെ തന്നെ സ്വപ്നങ്ങളും തുരുമ്പെടുത്തു നശിക്കുന്ന വെറും മിഥ്യകൾ മാത്രം.
ഇപ്പോഴും മഴ നന്നായി തുടരുന്നുണ്ട്, പുതുമണ്ണിന്റെ മണം കാറ്റിലെവിടെയോ കലർന്നു തുടങ്ങിയിരിക്കുന്നു, വല്ലാതെ ഉണർന്ന മനസിന്റെ ചിന്തകൾ ഉത്തേജനമായേക്കാം അവ.നല്ല തണുത്തുറഞ്ഞ വെള്ളതുള്ളികൾ എത്ര സൗന്ദര്യമാണവയ്ക്ക്. എങ്ങനെ ഇല്ലാതിരിക്കും ഇത്രയും സുന്ദരമായ ലോകം തീർത്ത ദൈവത്തിന് എങ്ങനെ മറ്റൊരു പ്രപഞ്ച പ്രതിഭാസത്തെ സൗന്ദര്യമില്ലതെ സ്യഷ്ടിക്കാനാകും.ഞാനറിയാതെ നോക്കി നിന്നു പോകുന്നു മഴയുടെ സൗന്ദര്യം നുകർന്നു കൊണ്ട്.
ഞാനിതാ വീണ്ടും സ്വപ്നം കാണാൻ തുടങ്ങുന്നു, ചിതലരിച്ച അവ്യക്തമായ സ്വപ്നങ്ങളല്ല മറിച്ച് എന്തൊക്കെയോ ജയിച്ചു മുന്നേറിടുന്നവ, എതോ ഉയരങ്ങൾ കീഴടുക്കുന്ന സ്വപ്നങ്ങൾ. തുടർച്ചയായ വേർപ്പാടുകളും പരാജയങ്ങളും ഞാൻ മറന്നു പോയിരിക്കുന്നു.അത്ഭുദങ്ങളുടെ ലോകത്തേക്ക് എന്നെ ആരോ കൈപിടിച്ചു നടത്തുന്നു. മനോഹരമായ സ്വപ്നങ്ങൾ എനിക്കും പ്രാപ്യമായിരിക്കുന്നു. എപ്പോഴോ ജീവിതത്തിന്റെ പാതയോരത്ത് ഉപേക്ഷ കൽപ്പിച്ചു യാത്ര തുടർന്ന സൗന്ദര്യം ഞാൻ പിന്നെയും നുകര്ർന്നു തുടങ്ങിയിരിക്കുന്നു. എനിക്കു തന്നെ വിശ്വസിക്കാൻ തോന്നുന്നില്ല.
സുദീർഘമായ ഒരു സ്വപ്ന രാവിനുള്ള സമയം എന്റെ പക്കലില്ലെന്ന് ദൈവം തിരിച്ചറിഞ്ഞിരിക്കുന്നു വലിയ ശബ്ദത്തോടെ ഒരു ഇടിനാദവും വെളിച്ചവും എനിക്കു കുറുകെ പാഞ്ഞു പോയിരിക്കുന്നു ഞാനിതാ ഉണര്ർന്നു കഴിഞ്ഞു, കുറച്ചു നേരത്തേക്കെങ്കിലും എന്നെ സ്വപ്നങ്ങളുടെ മാസ്മരിക ലോകത്തേക്ക് നയിച്ച മഴയോടെനിക്ക് എന്തെന്നില്ലാത്ത ഒരു സ്നേഹമാണ് തോന്നിയത്.
ഞാൻ ആ സത്യം തിരിച്ചറിഞ്ഞു, ഇനിയുമേറെ വൈകീയിട്ടില്ല വേർപ്പാടുകളും പരാജയങ്ങളും എന്നെ ഒരുപാടു തകർത്തു കളഞ്ഞിട്ടില്ല യൗവനത്തിന്റെ തുട്ക്കത്തിനു കരുത്തു പകരാൻ പോന്ന ചിന്തകൾ ഇനിയുമെന്നിൽ അവശേഷിക്കുന്നുണ്ട്. എനിക്ക് മുന്നേറാൻ ഇനിയുമുണ്ട് കാലങ്ങൾ. നിര നിരയായി ഞാൻ കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കാനുണ്ടെനിക്ക്, മറ്റൊന്നിനുമല്ല പുതിയവ നെയ്തുകൂട്ടാൻ മനസിനു കരുത്തേകാൻ മാത്രമായെങ്കിലും.
ഊർജ്ജമായെനിക്കെന്നുമുണ്ട് ഈശ്വരൻ എന്നൊരു ദിവ്യശക്തി, ഞാനിതാ അനുഭവിച്ചിടുന്നു ഒരു മഴയെ എനിക്കു തന്നുകൊണ്ട് ദൈവം എന്നിലുണർത്തിയത് ഒരു പിടി ഓർമ്മകളെയാണ്; ചോർന്നുതുടങ്ങി എന്ന് എനിക്കു തോന്നിയ ധൈര്യത്തിന്റെ ധാരകളെയാണ് ദൈവം തടുത്തുനിർത്തിയിരിക്കുന്നത്. എന്റെ ജീവിതോദ്ദേശങ്ങൾ എന്തൊക്കെയോ അവശേഷിക്കുനുണ്ടെന്ന ബോധ്യം എന്നിലിതാ വീണ്ടും ശക്തിപ്പെടുന്നു. എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോനുന്നു കർമ്മങ്ങളോടു മാത്രമല്ല കർമ്മ ഭൂമിയോടു പോലും.
ഇനിയും മഴതോർന്നു തുടങ്ങിയിട്ടില്ല, തുള്ളികണക്കെ പെയ്തു തീർക്കുകയാണ് ഓരോ ജീവനോടും പറയാനുള്ള രഹസ്യങ്ങൾ കോർത്തു കോർത്തുകൊണ്ട്. തളർന്നു തുടങ്ങിയ മനസിന് വാർന്നുണങ്ങിയ മരുഭൂമിയുടെ സങ്കൽപ്പമാണ്. ചുട്ടു പഴുത്തു കൊണ്ടെയിരിക്കും ഒരോ തരിമണലെന്ന പോലെയും, ആശ്വാസമായി പെയ്യുന്ന മഴക്ക് കുളിർമ്മയായ് പെയ്തിറങ്ങാം മനസാം മരുഭൂവിലാകിലും.
നന്ദിയോ ഞാൻ സ്മരിച്ചുടുന്നു വീണ്ടുമൊരു വിജയത്തിൻ വിത്തുകൾ എന്നിൽ വിതച്ച കൃഷിക്കാരനെ, നല്ലവനാം എൻ ഇടയനെ ഞാൻ.
